Thursday, 23 October 2025

സ്നേഹദീപമേ മിഴി തുറക്കൂ





സ്നേഹദീപമേ മിഴി തുറക്കൂ

---------------------------------------------

 കളിമൺപാത്രത്തിനും സ്പടിക പാത്രത്തിനും വീണ്ടെടുപ്പിന്റെ സാധ്യതകൾ രണ്ട്‌ വിധത്തിലാണ്‌. കളിമൺപാത്രം ഉടഞ്ഞു പോയാൽ വീണ്ടുമൊന്ന്‌ കുതിർത്ത്‌ രൂപാന്തരപ്പെടുത്തി മറ്റൊരു നിർമ്മിതി ഉണ്ടാക്കുന്നതിൽ തെല്ലൊരു അധ്വാനമുണ്ട്‌. 


അതേ അവസരത്തിൽ സ്പടിക പാത്രം പൊട്ടിച്ചിതറിയാൽ വീണ്ടെടുപ്പ്‌ അത്ര എളുപ്പമല്ല. ഒട്ടനവധി പ്രക്രിയകളിലൂടെയും സമയം കൂടുതൽ ആവശ്യമായ തരത്തിലും മാത്രമേ ഒരു വീണ്ടെടുപ്പ്‌ സാധ്യമാകൂ. 


തിരിച്ചു വരാനാവാത്തവിധം ഒരിക്കലും ആരും നഷ്ടമായിപ്പോകരുത്‌. തെറ്റിപ്പോയ ഒരാടിനെ തേടിപ്പോയത്‌ കൊണ്ടാണ്‌ ചരിത്രവായനയിൽ ‘ക്രിസ്തു - നല്ല ഇടയനായി’ തുടരുന്നത്‌. വലിയൊരു സമൂഹത്തെ നയിക്കുന്നതിൽ തന്നെ തെറ്റിപ്പോയ ചെറിയ അജഗണത്തെ വീണ്ടെടുക്കുകയായിരുന്നു നല്ല ഇടയന്റെ ദൗത്യം.


“ഏതൊരു പുണ്യവാനും ഒരു ഭൂതകാലമുണ്ടായിരുന്നു. എന്നാൽ, ഏതൊരു പാപിക്കും നല്ലൊരു ഭാവികാല സാധ്യതയുമുണ്ട്‌”   


Every saint has a past, every sinner has a future


ഈ സാധ്യതയാണ്‌ വീണ്ടെടുപ്പിന്റെ സുവിശേഷം. ഓരോ ഫയലും ഓരോ ജീവിതമാണെന്ന്‌ സർക്കാർ സംവിധാനങ്ങളുടെ കാര്യക്ഷമത സംബന്ധിച്ച്‌ നാം കേട്ടിട്ടുണ്ട്‌.


സമാനമായി നാം ജീവിക്കുന്നത്‌ നമ്മുടെ ജീവിതം മാത്രമല്ല, ചുറ്റുമുള്ളവരുടെ ജീവിതങ്ങളുടെ ഒരു ചെറുകണവും ചേർന്നതാണ്‌ ഇത്‌. നമ്മൾ പുരോഗമനത്തിന്റെ പാതയിൽ സഞ്ചരിക്കുമ്പോൾ നാം പ്രതിനിധാനം ചെയ്യുന്ന സമൂഹവും പുരോഗമിക്കുന്നുണ്ട്‌. മറിച്ച്‌, നാം നമ്മെ വിലമതിക്കാതെ പിന്നോട്ട്‌ നടക്കുന്നുണ്ടെങ്കിൽ നമുക്ക്‌ ചുറ്റും നാശോന്മുഖമായ ആശയപ്രചരണം കൂടിയാണ്‌ നടത്തുന്നത്‌. 


ഒരു വീണ്ടെടുപ്പും വ്യകതിപരമല്ല എന്ന്‌ ചുരുക്കം. നാം പുനഃരുദ്ധരിക്കപ്പെടുമ്പോൾ പലരിലും സ്വാധീനം ഉണ്ടാകും. ഒരു വീണ്ടെടുപ്പ്‌ മറ്റൊരു വീണ്ടെടുപ്പിലേക്ക്‌ നയിക്കും. വെള്ളം തിളയ്ക്കുന്നതു പോലെ ഓരോ കണവും ചലനാത്മകമായി ഊർജ്ജം പ്രാപിച്ച്‌ ആ സിസ്റ്റം മുഴുവനും തിളയ്ക്കുന്നതു പോലെ, സാമൂഹിക ഉന്നമനം ആത്മീയ തലത്തിലുൾപ്പടെ ഉണ്ടാകും. 


“ലോകം മുഴുവൻ സുഖം പകരാനായി 

സ്നേഹദീപമേ മിഴി തുറക്കൂ

കദനനിവാരണ കനിവിന്നുറവേ 

കാട്ടിൻ നടുവിൽ വഴി തെളിക്കൂ”


Thursday, 16 October 2025

പറവ

 



പറവകൾക്കാകാശം -

മത്സ്യങ്ങൾക്ക് ആഴിയും

മൃഗജാലങ്ങൾ സഞ്ചരിക്കും

വിസ്തൃതമീ ഭൂമിയും

പക്ഷെ മനുഷ്യർക്കങ്ങനെ

സ്വച്ഛന്ദം നടക്കാനാവാത്ത

അതിരുകൾ കാണ്മാനാകുന്നു


മനുഷ്യനേത്രങ്ങൾക്ക് മാത്രം 

കാണാവുന്ന മതിലുകൾ, വേലിക്കെട്ടുകൾ

സംഘങ്ങൾ വിഭാഗങ്ങൾ 

പകുത്തും, വീതം വെച്ചും, അതിർ വരച്ചും

നാം കളിക്കുന്ന ഈ കളികൾ

മുകളിൽ ചില്ലകളിലിരുന്ന് കണ്ട്

കിളികൾ പൊട്ടിച്ചിരിക്കുന്നു !

അവർക്കീ അതിരുകൾ 

കാണാനേയാകുന്നില്ല പോൽ!!


_ ബെൻസൻ ബേബി വാഴമുട്ടം

“ലോക - ചാപ്റ്റർ-1” - REVIEW

 


മൂത്തോന്റെ ആജ്ഞാനുസരണം ദീർഘയാത്ര ചെയ്തു എത്തുന്ന ചന്ദ്രയിൽ തുടങ്ങുന്നതാണ്‌ “ലോക - ചാപ്റ്റർ-1”


ബാല്യകാലത്തെ പരിചയിച്ച ഫാന്റസി കഥാപരിസരങ്ങളിലേതു പോലെയുള്ള ദൃശ്യങ്ങളുടെ നിറമാർന്ന ഫ്രെയിമുകൾ ഒരു ടൈം മെഷീൻ കണക്കെ നമ്മുടെ ഉള്ളിലുറഞ്ഞു കിടന്ന സകല മുത്തശ്ശികഥകളെയും ഉണർത്തി കൗതുകം നിറഞ്ഞ കുട്ടികളാക്കി കഴിഞ്ഞിരുന്നു. എന്തൊരു അത്ഭുതമായിരുന്നു അതെന്നോ.... പിന്നെ ഇടയ്ക്കെവിടെയും എന്റെ ലോജിക്കൽ ഥിംക്കിംഗ് ഉണർന്നില്ലെന്ന് മാത്രമല്ല്, ശ്വാസം പിടിച്ചിരുന്ന് ഉദ്വേഗത്തോടെയാണ്‌ സീനുകൾ മാറി മറിയുന്നത് കണ്ടിരുന്നത്. 


‘ചോരയുടെ സ്വാദ്’ ഇഷ്ടമാണെന്ന് പറയുന്നതോട് കൂടി നസ്ളിന്റെ കഥാപാത്രം ഭയചകിതനാകുന്നതോടൊപ്പം എന്നിലെ കുട്ടിയും ഞെട്ടിത്തരിക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു. റെഫ്രിജറേറ്ററിൽ സൂക്ഷിച്ചിരിക്കുന്ന ‘ബ്ളഡ് ബാഗുകൾ’ ഫ്രേയിമിൽ തെളിയുമ്പോൾ ഉണ്ടാകുന്ന വല്ലാത്തൊരു ഉൾക്കിടിലം പിന്നെയും പിന്നെയും ‘നീ പക്വത പ്രാപിച്ചിട്ടില്ല ചെക്കാ“ എന്ന് ഉച്ഛൈസ്ത്തരം ഉദ്ഘോഷിക്കുന്നുണ്ടായിരുന്നു. 


കള്ളിയാങ്കാട്ട് നീലിയുടെ ഏറ്റവുമൊടുവിലെ അവതാരമായി ’ചന്ദ്ര‘ അവതരിക്കുന്നത് ഇന്നത്തെ സാമൂഹിക പശ്ചാത്തലത്തിലാണ്‌ എന്നത് കൊണ്ട് ദഹിക്കാത്ത കഥ വിഴുങ്ങലായി തോന്നുകയേയില്ല. അനീതിയ്ക്ക് എതിരായി നിലയുറപ്പിക്കുന്ന സൂപ്പർ വുമൺ കഥാപാത്രമായി ചന്ദ്ര ഉയരുമ്പോൾ അത് സ്ത്രീപക്ഷ ചിന്തയുടെ ആഘോഷമായാണ്‌ കാഴ്ചവിരുന്നാകുന്നത്. 


സ്ത്രീ സാന്നിധ്യം ചപലതയുടെ, ശൃംഗാരത്തിന്റെ, പ്രേമത്തിന്റെ, ശരീരത്തിന്റെ, കാമത്തിന്റെ ഒക്കെ സ്ഥിരബിംബങ്ങൾ സൃഷ്ടിക്കുമ്പോൾ ‘ചന്ദ്ര’-യുടെ തേറ്റകൾ ദൃശ്യമാകും. അവളുടെ കാഴ്ചയിൽ അപരാധിയുടെ തലയും ഉടലും തമ്മിൽ ബന്ധിപ്പിക്കുന്ന കഴുത്ത് പ്രലോഭനമായി തെളിഞ്ഞു വരും. പിന്നെ ഒരു മിന്നലാട്ടമാണ്‌!!


സ്ത്രീപക്ഷമെന്നോ മനുഷ്യത്വപരമെന്നോ ചിന്തിക്കാവുന്ന തരത്തിലേക്ക് സമൂഹമുയരേണ്ടതുണ്ട് എന്ന് ലോക വിളിച്ച് പറയുന്നതാണ്‌ ഞാൻ കേട്ടത്. സ്ത്രീയെ പ്രാപിക്കാൻ ഏത് നീചത്വവും അവലംബിക്കാൻ മുതിരുന്നവർക്ക് മുമ്പിൽ സ്ത്രീയായി....തീയായി.... യക്ഷിയായി അവൾ രൂപാന്തരം ചെയ്യുമ്പോൾ ഈ പുരുഷാധിപത്യ സമൂഹം ഭയവിഹ്വലരാകുന്നത് വളരെ പ്രകടമാണ്‌. 


സ്ത്രീ തീയാണെന്നും അനീതിയോട് പൊരുത്തപ്പെടാതെ യക്ഷിയിലേക്കുള്ള യാത്രയിലാണെന്നും തിരിച്ചറിവിൽ സമൂഹത്തിന്റെ കാഴ്ചപ്പാട് മാറുമോ? 

ലോകയുടെ ആദ്യ അധ്യായം ചന്ദ്രയിലൂടെ ഇങ്ങനൊക്കെ ചിന്തിക്കാൻ പ്രേരിപ്പിച്ചതിൽ മനസ്സിന്‌ വല്ലാത്ത സന്തോഷമുണ്ട്. 



ഈ ചിത്രം കണ്ട ശേഷം സുഹൃത്തുക്കളുടെ മക്കളായും മറ്റ് കുഞ്ഞുങ്ങളായും പെൺകുട്ടികൾ ‘കരാട്ടെ ബ്ളാക്ക് ബെല്റ്റ്’ തുടങ്ങി ആയോധനകലകളിൽ വിജയം വരിക്കുന്ന വാർത്തകൾ വായിച്ചപ്പോൾ വല്ലാത്തൊരു അഭിമാനം തോന്നി. 


സാധാരണ സിനിമയ്ക്ക് പോകുമ്പോൾ എന്റെ മക്കൾ കണ്ണ്‌ പൊത്തിയിരുന്നും അവരുടെ കഥകൽ പറഞ്ഞുമിരിക്കാറാണ്‌ പതിവ്. എന്നാൽ കണ്ണുപൊത്തലൊക്കെ ഉണ്ടായിരുന്നെങ്കിലും ‘ചന്ദ്ര’എന്ന സൂപ്പർ വുമൺ അവരെയും സ്വാധീനിച്ചു എന്നാണ്‌ അവരുടെ സിനിമാനന്തര പ്രതികരണത്തിൽ നിന്നും മനസ്സിലാക്കുന്നത്. 


പടം കണ്ടിട്ട് കുറച്ചായി....ഇതെഴുതാതിരിക്കാൻ പറ്റാതായതിപ്പഴാണ്‌!!


Lokah Chapter 1: Chandra 

Naslen Kalyani Priyadarshan Dulquer Salmaan

#trendingpost #inspiration

Thursday, 7 December 2023

വേരിട്ട കഥ


കഥാഗതി തേടുന്ന കഥയുടെ തുടർച്ച....

നഷ്ടസൗഭാഗ്യങ്ങളുടെ കണക്കെടുപ്പ് തുടങ്ങാൻ മനസ്സ് അനുവദിക്കാത്തിടത്തോളം പോരാടുക എന്നതു തന്നെയാണ്‌ തീരുമാനം.

പണ്ടെങ്ങോ നാടു വിട്ടു പോയ ഏമാന്റെ അടിമപ്പണിക്കാരനായിരുന്നു കുഞ്ഞച്ചന്റെ മുതുമുത്തച്ഛൻ. ഏമാന്റെ കുടുംബജീവിതം അത്ര വെടിപ്പല്ലാഞ്ഞത് ‘ഉർവ്വശിശാപം ഉപകാരമായത്’ പോലെയായി വേലക്കാരുടെ കുടുംബത്തിന്. അവിടെ തുടങ്ങുകയായിരുന്നു അവരുടെ കുടുബചരിത്രത്തിന്റെ സുവർണ്ണകാലം. ഇങ്ങനെ കാലം തലമുറകളിലൂടെ വളരെ ‘സ്മൂത്തായി’ ഒഴുകി ഒഴുകി വരുന്നതിന്‌ ഇടയിലാണ്‌ മുമ്പ് നമ്മൾ പറഞ്ഞ ‘അശാന്തത’ വെള്ളിടിപോലെ വന്നു പതിച്ചത്.


രേഖകളിൽ ഇപ്പോഴും തങ്ങൾ കയ്യാളുന്ന സ്വത്തുക്കളും സ്ഥാവരജംഗമ വസ്തുക്കളും ‘ഏമാന്റെ’ പേരിൽ തന്നെയാണ്‌. നിയമപരമായി ഒരു കൈമാറ്റവും സംഭവിച്ചിട്ടില്ല. ഏമാന്റെ അറിയപ്പെടുന്ന ബന്ധുക്കൾ ആരും അവിടങ്ങളിൽ ഇല്ലാത്തത് വലിയൊരു അനുഗ്രഹവുമായി.

ഇപ്പോൾ പക്ഷെ, കുഞ്ഞച്ചൻ വല്ലാത്ത മാനസിക പിരിമുറുക്കത്തിലാണ്‌. ഏമാന്റെ വകയിലെ ഏതോ അനന്തരാവകാശി ‘വേരുകൾ’ തേടിയൊരു യാത്രയ്ക്കിറങ്ങിയിട്ടുണ്ടത്രേ!
(ലീഡ് കിട്ടിയാൽ തുടരും... 😏)

Part 1

അശാന്തം

യുദ്ധമുഖത്തെ പോരാളികളെപ്പോലെ വലിയ ചെറുത്ത് നില്പ്പിനായി അവർ തയ്യാറെടുക്കുകയായിരുന്നു.


തങ്ങൾ കയ്യാളുന്ന അധികാരാനുകൂല്യങ്ങൾ നഷ്ടപ്പെട്ടേക്കാവുന്ന തരത്തിലാണ്‌ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ആ രംഗപ്രവേശം എങ്കിൽ പിന്നെ ഭയപ്പെടാതെ എന്താണ്‌ ചെയ്യുക? ചെറുക്കുക തന്നെ ! യുദ്ധതന്ത്രങ്ങൾ പയറ്റുമ്പോൾ മര്യാദ പാലിക്കേണ്ടതില്ലല്ലൊ....
ഇരുൾ പരക്കുംവരെയെങ്കിലും! ഇരുട്ടിൽ വിശ്രമമാകാമെങ്കിലും പുതിയ തന്ത്രങ്ങളുടെ പണിപ്പുരയും അപ്പോഴേക്കും തുറന്നിരിക്കും.
ആശങ്കകളുടെ ആദ്യ ദിനമാണ്‌....ഒന്നും അത്ര വ്യക്ത്മല്ല...പ്രവചനങ്ങൾക്ക് തത്ക്കാലം പ്രസക്തിയുമില്ല. കാത്തിരിക്കുക.... അതേയുള്ളൂ മാർഗ്ഗം!!
(ഗതിയെന്തെന്നറിയാത്ത ഒരു കഥയുടെ തുടക്കമാണ്. തീർത്തും മൗലിക രചന... ഒരു പരീക്ഷണം .... എന്താകുമോ എന്തോ! )


Thursday, 19 October 2023

സമയം കൊടുക്കൂ....

സമയം കൊടുക്കൂ....


ഒരു നിമിഷത്തിന്റെ ആയുസ്സ് എത്ര ക്ഷണികമാണ്‌! പിന്നെ എത്തുന്നത് മറ്റൊരു നിമിഷമാണ്‌. കഴിഞ്ഞ നിമിഷങ്ങളെ എത്ര വേഗത്തിലാണ്‌ നാം മറക്കുന്നത്!. ഇങ്ങനെ നിമിഷങ്ങളുടെ സഞ്ചയത്തിൽ  എവിടെയെങ്കിലും നമുക്ക് നന്മകൾ സംഭവിച്ചതോ നേട്ടങ്ങളുണ്ടായതോ ആണ്‌ ഒരു പക്ഷെ ഓർത്തെടുക്കുക. 

ഒഴുകുന്ന് പുഴപോലെ ഒരിക്കൽ ചവിട്ടിയ പുഴയിൽ വീണ്ടുമൊരിക്കൽ കൂടി നില്ക്കാനാകില്ല എന്നതു പോലെ നിമിഷങ്ങളും ഇങ്ങനെ നമ്മെ തഴുകി മാഞ്ഞു വിസ്മൃതമാവുകയാണ്‌. ഈ ഒഴുക്കിൽ നമ്മുടെ കാഴ്ചയിലൂടെ മിന്നി മറഞ്ഞ എത്രയെത്ര മുഖങ്ങളാണ്‌ ഉള്ളത്. അപ്പോൾ ഒരു പുഞ്ചിരി കൊണ്ട് അടയാളപ്പെടുത്തിയവരെ പിന്നീടൊരിക്കലും ഓർത്തിട്ടു പോലുമില്ല. എത്ര മനുഷ്യരെയാണ്‌ നാം കണ്ടിട്ടുള്ളത്. അവരിൽ എത്ര പേരുമായാണ്‌ നമുക്ക് ബാന്ധവം ഉള്ളത്? 

എല്ലാം നമ്മുടെ അനുഭവത്തിന്റെ വ്യത്യസ്ത തോതുകളിലൂടെയാണ്‌ സ്വീകാര്യമാകുന്നത്. ഓർക്കപ്പെടുന്നതും വിസ്മൃതിയുടെ കാണാപ്പുറങ്ങളിൽ മാഞ്ഞു പോകുന്നതും. നിർബന്ധിച്ച് ആരെയാണ്‌ സ്നേഹിക്കാൻ പ്രേരിപ്പിക്കാവുന്നത്? അതാർക്കും സാധ്യമല്ല. ആരുടെയും സ്നേഹം പിടിച്ചെടുക്കാനുമാകില്ല. 

സ്വാഭാവികവും ജൈവവുമായ ആത്മബന്ധത്തിന്റെ സ്വർണ്ണനൂലുകൾ കൊണ്ട് മാത്രമേ ബന്ധങ്ങളെ, സൗഹൃദങ്ങളെ നെയ്തെടുക്കാനാകൂ. 

അതിന്‌ വേണ്ടത് വിലപിടിപ്പുള്ള സമ്മാനങ്ങളോ, സമ്പത്തോ ഒന്നുമല്ല..... അതിലും വിലയുള്ള നിങ്ങളുടെ സമയമാണ്‌. സമയം നല്കാതെ നിങ്ങൾ മറ്റെന്തൊക്കെ നല്കിയാലും സ്നേഹം വളരുകയില്ല. ബന്ധങ്ങൾ ബലവത്താവുകയില്ല.  

കേൾക്കാൻ സമയം കൊടുക്കൂ.... ചെറിയ ചെറിയ കാര്യങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കൂ....നന്മ പറയൂ.....അത്രയൊക്കെ മതി !! 

© ബെൻസൻ കളീലുവിള  ✍️


Wednesday, 11 October 2023

മൃതിയും വിസ്മൃതിയും

 പുകച്ചുരുളുകൾക്ക് എരിഞ്ഞമർന്ന അഗ്നിനാളങ്ങളെ -

കണ്ടയോർമ്മയുണ്ടാകില്ല.

ആളിയതും പുകയായതും വിസ്മൃതമായതും 

സ്വപ്നങ്ങളും രോദനങ്ങളും നീറിയമർന്ന ഹൃദങ്ങളും തന്നെ !


പച്ചമാംസത്തിന്റെ എരിയുന്ന ഗന്ധം

ഓസോണ്യപാളികളിൽ വിള്ളൽ വീഴ്ത്തില്ല.

തുടിക്കുന്ന മനസ്സാക്ഷിക്കും ഇളക്കമുണ്ടാക്കാതെ

എത്രക്കാലം ഭൂഗോളമേ നീ എരിയുമിങ്ങനെ ?


© ബെൻസൻ കളീലുവിള  ✍️


സ്നേഹദീപമേ മിഴി തുറക്കൂ

സ്നേഹദീപമേ മിഴി തുറക്കൂ ---------------------------------------------  കളിമൺപാത്രത്തിനും സ്പടിക പാത്രത്തിനും വീണ്ടെടുപ്പിന്റെ സാധ്യതകൾ രണ്ട്...